നിരവധി തെരഞ്ഞെടുപ്പുകൾക്കു ചുക്കാൻ പിടിച്ച കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും കേരള കോണ്ഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫ് എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന കാര്യത്തിൽ ഉറച്ച വിശ്വാസത്തിലാണ്.
ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരെയാണ് സ്ഥാനാർഥികളായി രംഗത്തിറക്കിയിരിക്കുന്നതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് ഏറെ അനുകൂലമാണെന്നും അദ്ദേഹം പറയുന്നു.
അതിനാൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. പ്രായം 84ൽ എത്തിയെങ്കിലും തെരഞ്ഞെടുപ്പെത്തിയതോടെ പ്രചാരണരംഗത്ത് ഏറെ സജീവമാണ് പി.ജെ. തെരഞ്ഞെടുപ്പ് കണ്വൻഷനുകളിൽ മണിക്കൂറുകൾ നീളുന്ന പ്രസംഗത്തിലൂടെ, സ്വർണപ്പാളി വിഷയത്തിലടക്കം എൽഡിഎഫിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം. ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.
തദ്ദേശ തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു?
ഇത്തവണ കേരളമൊട്ടാകെ യുഡിഎഫ് മുന്നേറ്റമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാന്ദിയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലാ പഞ്ചായത്തുകളുടേയും മറ്റു തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണം യുഡിഎഫ് പിടിച്ചെടുക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
തൊടുപുഴയിലെ യുഡിഎഫ് മഹാസംഗമം വിജയമായിരുന്നോ?
മൂന്നുദിവസംകൊണ്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ കെപിസിസിപ്രസിഡന്റ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ് തുടങ്ങിയ നേതാക്കളെല്ലാം തൊടുപുഴയിൽ ഒരു വേദിയിൽ എത്തിയത് യുഡിഎഫ് ഒറ്റക്കെട്ടാണെന്ന സന്ദേശമാണു നൽകുന്നത്. ഇതിന്റെ അലയൊലികൾ കേരളം മുഴുവൻ വ്യാപിക്കും.
സ്വർണപ്പാളി വിഷയം എൽഎഡിഎഫിനെ എങ്ങനെ ബാധിക്കും?
ശബരിമലയിലെ സ്വർണപ്പാളി വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാകും.1998ൽ വിജയ്മല്യ 24 കാരറ്റിന്റെ 34 കിലോ സ്വർണം പൊതിഞ്ഞ പാളികളാണ് കടത്തിക്കൊണ്ടുപോയത്. ഇവിടെ ഇളക്കിമാറ്റാൻ കഴിയുന്ന മുഴുവൻ പാളികളും കടത്തിക്കൊണ്ടുപോയി. ഗൂഢസംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് രേഖയിൽ സ്വർണപ്പാളികൾ എന്നതു വെട്ടിത്തിരുത്തി ചെന്പാണെന്ന് എഴുതിച്ചേർക്കുകയായിരുന്നു. കോടതിയുടെ പ്രത്യേക നിരീക്ഷണത്തിൽ നടത്തുന്ന അന്വേഷണമായതിനാൽ മുഴുവൻ പ്രതികളും പിടിക്കപ്പെടുമെന്നാണു വിശ്വാസം.
കേരള കോണ്ഗ്രസ് സ്ഥാനാർഥികളുടെ വിജയം?
തൊടുപുഴ നഗരസഭയിലടക്കം പാർട്ടി സ്ഥാനാർഥികൾ വൻ വിജയം നേടും. കേരള കോണ്ഗ്രസ്-എമ്മുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഭൂരിഭാഗം സീറ്റുകളിലും കേരള കോണ്ഗ്രസ് വിജയിക്കും. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടുകയെന്നതിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
എൽഡിഎഫ് ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
പൊള്ളയായ വാഗ്ദാനങ്ങളാണ് സർക്കാരിന്റേത്. ചോറ് വെന്തോ എന്നറിയാൻ ഏതാനും വറ്റുകൾ എടുത്തു നോക്കിയാൽ മതി. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. തൊടുപുഴ നിയോജകമണ്ഡലത്തിൽ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പട്ടിണിയിലാണ്. പ്രകടനപത്രികയിലെ കാര്യങ്ങൾ പലതും ഇനിയും നടപ്പാക്കിയിട്ടില്ല. സർക്കാർ തലത്തിൽ അഴിമതി സാധാരണമായിരിക്കുകയാണ്.
ഇടുക്കി പാക്കേജ്?
മുഖ്യമന്ത്രി 12,000 കോടിയുടെ പാക്കേജാണ് ഇടുക്കിക്കായി പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ ചെലവഴിച്ചത് 56 കോടി രൂപ മാത്രമാണ്. ഫലത്തിൽ പാഴായ പാക്കേജാണിത്. ഇടുക്കിയിലെ ജനങ്ങളുടെ ദുരിതമകറ്റാനുള്ള പദ്ധതികളൊന്നും കാര്യമായി നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. കാർഷികമേഖലയുടെ തകർച്ച സർക്കാരിനെതിരേ ജനവികാരം അലയടിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കേരളത്തിന്റെ വികസനത്തെക്കുറിച്ച്?
സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത സർക്കാരാണിത്. വികസനത്തിനും തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനും ആവശ്യമായ പുതിയ പദ്ധതികൾ കൊണ്ടുവരാനായിട്ടില്ല. പുതിയ സ്റ്റാർട്ടപ്പുകളെക്കുറിച്ചു പറയുന്നതല്ലാതെ ഇതിൽ എത്രയെണ്ണം ആരംഭിക്കാൻ കഴിഞ്ഞു എന്നതിൽ സംശയമുണ്ട്. കേരളത്തിൽനിന്നു പുതുതലമുറ വിദേശത്തേക്കു തൊഴിൽ തേടി പോകുന്ന സാഹചര്യമാണുള്ളത്. അവരെ ഇവിടെ പിടിച്ചുനിർത്താൻ കഴിയുന്ന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.
വിദ്യാഭ്യാസമേഖലയിൽ ഉൾപ്പെടെ സമഗ്രമാറ്റം കൊണ്ടുവന്നേ മതിയാകൂ. തൊഴിലധിഷ്ഠിത കോഴ്സുകളടക്കം ആരംഭിക്കേണ്ടതുണ്ട്. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും കഴിയണം. കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാനും അതു യഥാസമയം കർഷകനു ലഭിക്കാനും നടപടിയുണ്ടാകണം. ഇതിന് ആവശ്യമായ കർമപദ്ധതികൾ നടപ്പാക്കണം.